Saturday, July 10, 2010

അധിനിവേശം


താരകാകീര്‍ണ്ണം ശുഭരാത്രി
ലോകം ധര്‍മ്മംകൊണ്ടു കീഴടക്കിയ
അസുര രാജാക്കളുടെ
പുഷ്പക വിമാനങ്ങൾ
രാക്കളികളായി വട്ടമിട്ടു പറന്ന
ഒരോണംകേറാമൂലയിലെ
ഐതിഹ്യം നിറഞ്ഞ ഓലപ്പുരയിൽ
കടുംമധുരവേദനയുടെ
കടിഞ്ഞൂൽ പിറവി കഴിഞ്ഞ് വയറ്റാട്ടി
മറുപിള്ളയുമായി ഇരുളിലേക്കിറങ്ങി.
ശേഷം നഷ്ടപെട്ട സ്ഥാവരങ്ങളുടെ
മുന്നാധാരത്തിലെ ചരിത്രബോധം
മനസ്സിലെ തുരുമ്പെടുത്ത അലമാരയിൽ
ഇരട്ടവാലന്‍ തിന്നു കുറകുത്തി.
പെട്ടന്ന് ടെലഫോൺ സുന്ദരി ചിലച്ചു.
വെറുതേയിരുന്ന് മെനകെട്ട ദിവസം
ഒരു ചാനലിൽ നിന്നും
മറുചാനലിലേക്ക്
മറുകണ്ടം ചാടി.
ഭാരതമാതാവിനു ചാപ്പിള്ളകൾ ജനിച്ചു.
ഇപ്പോൾ കിഴക്കൻ കാടുകളിലെ
വനദേവതമാരുടെ ഒളിത്താവളത്തിൽ നിന്നും
മാറാരോഗങ്ങളുടെ ഒറ്റമൂലിയുമായി
ജീവരഹസ്യം നിറഞ്ഞ ഔഷധകാറ്റ്
സുഖമായി കുളിച്ചുകേറാൻ പാകത്തിൽ
വെളുപ്പാന്‍ കാലത്ത് വീശുന്നില്ല.
ഉള്ളത്
കൊതുകുതിരി കത്തിച്ചുറങ്ങുന്ന
നഗര മനുഷ്യരെ
വീണ്ടും വീര്‍പ്പുമുട്ടിച്ചുകൊല്ലുന്ന
എലിപ്പനി പരത്തുന്ന
ഓടക്കാറ്റുമാത്രം.
ആകാറ്റിൽ
പരലോകത്തേക്ക്
പടകൂട്ടിപോകുന്ന യന്ത്രസരടങ്ങളായ
യമകിങ്കരന്‍മാരുടെ മഹാപ്രസ്ഥാനം.
അതുകണ്ട് പേടിച്ച്
ഒളിച്ചു നടക്കുന്നൊരപ്‌സരസിനെ
നയചാതുരിയാൽ മാടിവിളിച്ച്
ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനെതിരെ
പറക്കാന്‍ കഴിയുന്നൊരുണ്ണിയെയുണ്ടാക്കി
കുമിളപ്രപഞ്ചവും
കീഴടക്കാനുള്ള ജന്മവാസന.
പിന്നെ നാടു മുഴുവന്‍ പടരും
പഞ്ഞമാസപ്പനിയുടെ കൊടുംചൂടിൽ
അന്റൊര്‍ട്ടിക്കയിലെ ഹിമത്തൊപ്പികളുരുകി
അറമ്പിക്കടലിന്റെയുടജത്തിൽ
തെങ്ങുംപൊക്കത്തിലുയരാന്‍ സാധ്യതയുള്ള
കലികാലപ്രളയത്തിൽ
ജനക്കൂട്ടത്തോടൊപ്പം നീന്തിത്തുടിച്ച്
മുങ്ങിച്ചാകുമ്പോൾ
അന്തിക്രിസ്തു കുടചൂടിവരുന്നത്
കണികാണാനുള്ള മോഹം
ഒരുവക ഒടുക്കത്തെ മോഹം.