Wednesday, October 13, 2010

ധ്വജഭംഗം

   
ഞാവൽക്കായുടെ നിറവും
താമരക്കിളിയുടെ മനസ്സും
മുല്ലവള്ളിപോലെ പടരുന്ന
തരള വികാരങ്ങളുമായി
മലയാളമണ്ണിലെ മാദകത്തിടമ്പ്
നാല്പാമരമിട്ടുകാച്ചിയ
നല്ലവെളിച്ചെണ്ണയുടെ
പരിശുദ്ധഗന്ധത്തിൽ
തൊട്ടാവാടിപോലെ
തൊട്ടടുത്തുവന്നിരുന്നാൽ
ഒന്നും തോ‍ന്നുന്നില്ലായെങ്കിൽ
പണവും പ്രതാപവും
പാറത്തടിയും വെറുതെ.
പതിനെട്ടൌഹിണിപ്പടയുടെ
ക്ഷത്രവീര്യവും വെറുതെ.
കണ്ണുണ്ടായിട്ടും
കാഴ്ച തെളിയാത്ത
ഷണ്ഡന്മാരുടെ
ഷോഢശപൂജയിൽ
ഇനിയൊരുപെണ്ണും
അരണിത്തണ്ടുപോലെ
ജീവിതം ഹോമിക്കയില്ല.
ഏതു കുതിരച്ചാണക
വാജീകരണവും
ആനപിണ്ഡം പോലവൻ
ഗുളികയായി
ഉരുട്ടിക്കഴിച്ചാലും
പൊങ്ങില്ലത്
ശാപം നിറഞ്ഞ
പരിണാമവിധിയുടെ
മഹാമാരിയിൽ.
അത്രയ്ക്കു നിന്ദിമാണല്ലോ
നരമേധ വിജയങ്ങളുടെ
വെന്നിക്കൊടി പറപ്പിക്കുന്ന
പുരുഷാധിപത്യ
പുരോഗമന
അധോതല
മുതലക്കുള സമൂഹം.