Friday, July 16, 2010

സഹനം



അഗ്നികരകം അടക്കി വച്ച

ഭൂമിയുടെ അന്തരംഗംപോലെ

ജീവിതം സ്വപ്‌നസന്നിഭം;
സംഘർഷ പൂരിതം.

മനസെന്ന മഹാഖഗം

മാനത്തു പാറിപറക്കും ശകടമായ് മാറി

മരുക്കാട്ടിൽ വീണുപോകുന്നു.
മരണക്കിടക്കയിലും തുടരും
മൈഥുനം കണ്ടു മൈന കരയുന്നു.
രക്തനക്തഞ്ചരം തലയിൽപൊട്ടി വീഴുന്നു.

ഞാനെന്നും അപകടത്തിൽ  ചെന്നുചാടുന്നു.

ഇതു ചെകുത്താന്റെ സ്വന്തംനാട്.

തിന്നാനും പെറ്റുപെരുകാനും മാത്രമുളള

നന്ദികെട്ട വാമനന്മാരുടെ നരകനാട്.

ഇതു നാളെ കടലെടുക്കാം.

ഇവിടെ ഓരോ മനുഷ്യനും

തലകരിഞ്ഞ‌ തെങ്ങുപോലെ

ഒറ്റത്തടിയായി നിലംപൊത്തുന്നു.

എല്ലാ ചോരത്തിളപ്പും

നാടിന്റെ നിലാകുണ്ടിലാഴ്ത്തപെടുന്നു.

സകല വികാരങ്ങളുമിന്ന്

സിമന്റ് പോലെയുറച്ചുകട്ടിയാകുന്നു.

കർമ്മങ്ങൾ കായ്ഫലമില്ലാതെ പാഴിലാകുന്നു.

അപായച്ചങ്ങലയിൽ തൂങ്ങും

തെരുവിൽ ഞാനൊററപ്പെടുന്നു.

ഉള്ളിലൊരു ബോധി വൃക്ഷത്തിൻ മുളപൊട്ടുന്നു.

സഹനസമരങ്ങളുടെ ശരണം വിളിമുഴങ്ങുന്നു.