Thursday, July 15, 2010

വേഴാമ്പൽ

പക്ഷികളിൽ വേഴാമ്പലാണെന്റെ
ഇഷ്ടപ്പെട്ട പക്ഷി.
ക്ഷാമകാലത്ത്
ക്ഷീരപഥത്തിലെ സിന്ദൂരരേഖയിൽ
മണ്‍കുടവുമായി നടക്കുന്ന മഴമുകിലിനെ
വേദനയുടെ മഹാരോദനമുയര്‍ത്തി
ഭൂമിയുടെ ചുടലവായിലേക്ക് മാടിവിളിക്കുന്ന
ജലദേവതമാരുടെ അരുമയായ വളര്‍ത്തുപക്ഷി.
വിശന്നുപൊരിഞ്ഞുള്ളയെന്റെ വളര്‍ച്ചയിലെ
കാവൽ മാലാഖയായ പക്ഷി.
ഇന്നു ഭൂകമ്പങ്ങളുറങ്ങുന്ന ഭൂമിമലയാളം
പഞ്ചപാവങ്ങളായ പാരാവാരങ്ങളെകൊണ്ട്
നിറഞ്ഞു കവിഞ്ഞ്
മഹാബലിയടിഞ്ഞ പാതാളത്തിലേക്കുതന്നെ
മുടിഞ്ഞു താഴുമ്പോൾ
ദിഗന്തങ്ങളിലെ നിലാവുമറഞ്ഞ കയങ്ങളിലിരുന്ന്
നിത്യമായ നിരാശയിൽ
നീ നിര്‍ത്താതെ കരഞ്ഞു പാടുന്നു.
അതുകേട്ടു പ്രചണ്ഡവാതങ്ങൾ
പ്രകമ്പനം കൊള്ളുന്നയെന്റെ വികാരസമുദ്രഞ്ഞിൽ
കടപുഴകിയ ജീവിത വൃക്ഷത്തിൽ
പക്ഷികളിൽ വിശ്വസുന്ദരിയായി
നീ വന്നണയുന്നു.
ദൂരെ....പുതുമഴയുടെ ആരവം കേള്‍ക്കുന്നു.
അനാഘ്രാത കുസുമങ്ങളുള്ളിൽ
പൊട്ടി വിടരുന്നു.
പ്രകൃതീദേവി നീ തന്നെയാകുന്നു.